പത്തനംതിട്ട: 60ലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ വീണ്ടും അറസ്റ്റ്. നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലാവയവരുടെ എണ്ണം 30 ആയി.
ഇന്ന് രാവിലെയും ഇന്നലെ രാത്രിയിലുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ പത്ത് പേരുടെ അറസ്റ്റ് രണ്ട് ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റ് മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നീക്കങ്ങൾ ശക്തമായതോടെ കേസിൽ പ്രതിയാകാൻ ഇടയുണ്ടെന്നു മനസിലാക്കിയ ചിലർ ജില്ലയ്ക്ക് പുറത്തേക്ക് കടന്നതായി വിവരങ്ങളുണ്ട്. ഇതേത്തുടർന്നു ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു.
ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട എസ്പി, ഡിവൈഎസ്പി നന്ദകുമാർ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ട്.