റഷ്യ നിർമിച്ച കോവിഡ് വാക്‌സിനായ സ്പുട്‌നികിന്‍റെ രണ്ടാംഘട്ടം ഇന്ത്യയിലെത്തി. ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 60,000 ഡോസ് വാക്‌സിനുമായി വിമാനമിറങ്ങിയത്. ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുദാഷേവ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19നെതിരായ ഇന്തോ-റഷ്യൻ സംയുക്ത പോരാട്ടം കൃത്യമായി മുന്നോട്ടുപോകുന്നതു കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കുദാഷേവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര സഹകരണത്തിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം നൽകുന്നത് മഹാമാരിക്കെതിരായ പോരാട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. Read Also കോവിഡ് ബാധയെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ടു വയസുകാരന്‍ മരിച്ചു ഇന്ത്യയിൽ ഉപയോഗിക്കുന്ന ആദ്യത്തെ വിദേശ നിർമിത കോവിഡ്-19 പ്രതിരോധ വാക്‌സിനാണ് സ്പുട്‌നിക്. മെയ് ഒന്നിനാണ് വാക്‌സിൻരെ ആദ്യഘട്ടം റഷ്യ ഇന്ത്യയിലേക്ക് അയച്ചത്. വാക്‌സിൻ റഷ്യയിൽ ഏറെ വിജയകരരമായിരുന്നു. കഴിഞ്ഞ വർഷം പകുതിയോടെ തന്നെ സ്പുട്‌നിക് വാക്‌സിൻ പൗരന്മാർക്ക് നൽകിത്തുടങ്ങിയിരുന്നു. കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയും വാക്‌സിൻ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഴിഞ്ഞ മാസം റഷ്യ ഇന്ത്യയ്ക്ക് നൽകിയ ജീവൻരക്ഷാ സഹായങ്ങൾ ഇന്ത്യയിലെ വൈറസിന്റെ ആഘാതം മറികടക്കാൻ വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ടെന്ന് റഷ്യൻ അംബാസഡർ പറഞ്ഞു
